ഞാന്‍ എന്ന സ്വത്വത്തെ തിരിച്ചറിയുന്നതാണ് ആരോഗ്യം: ദീപക് ചോപ്ര

ഷാര്‍ജ: പേരുകളിലൂടെ അറിയപ്പെടുന്ന വ്യക്തിയെ മാറ്റിനിര്‍ത്തി ശരീരത്തിലെ ആത്മാവിനെ കണ്ടെത്തി സ്വയം നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്വത്വത്തെ തിരിച്ചറിയാനാവുമെന്ന് പ്രശസ്ത ആര്‍ട്ടര്‍നേറ്റ് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ദീപക് ചോപ്ര പറഞ്ഞു. ജീന്‍ എഡിറ്റിംഗിലൂടെയും തെറാപ്പിയിലൂടെയും രോഗങ്ങളെ മാറ്റിയെടുക്കാനുള്ള ശാസ്ത്രീയ രീതികള്‍ ആധുനിക മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അഹം അറിഞ്ഞുകൊണ്ടുള്ള ജീവിത നിയന്ത്രണങ്ങളിലൂടെ വ്യക്തി സൗഖ്യം സാധ്യമാവും. ഭാവിയുടെ വിജയത്തിന് നിത്യജീവിതത്തില്‍ ഏഴ് കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ ശരീരവും ആത്മാവും രോഗവിമുക്തമാകുമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി. ഉറക്കം, മെഡിറ്റേഷന്‍, ശരീര ചലനങ്ങള്‍, വികാരം, ഭക്ഷണം, പ്രകൃതി സമ്പര്‍ക്കം, സ്വയം തിരിച്ചറിവ് തുടങ്ങിയ ഏഴ് സ്തംഭങ്ങളില്‍ ജീവിതം അടിസ്ഥാനപ്പെടുത്തിയാല്‍ സൗഖ്യം ഉറപ്പിക്കാനാവും.
41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ക്ഷേമത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ചോപ്ര. മനുഷ്യ ശരീരത്തിന്റെ ഭൂരിഭാഗവും രാസപദാര്‍ത്ഥങ്ങളാണ്. മനുഷ്യ ശരീരത്തെ ശാസ്ത്രീയമായി മാത്രം വിലയിരുത്തുന്നത് ശരിയായ രീതിയല്ല. ശാസ്ത്രം മാത്രമാണ് പരമാര്‍ത്ഥം എന്ന സമീപനവും ശരിയല്ല. ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ശരീര ശാസ്ത്രത്തിന് മാത്രമേ സമ്പൂര്‍ണമായ സൗഖ്യം സാധ്യമാക്കാന്‍ കഴിയുകയുള്ളൂ. നിത്യജീവിതത്തില്‍ താളാത്മകമായ ഉറക്കം ഉറപ്പാക്കണം. മെഡിറ്റേഷനിലൂടെ വൈകാരികമായ അവസ്ഥകളെ നിയന്ത്രിക്കാനാവും. സ്‌നേഹമെന്ന വികാരം ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാതരം മാനസിക പിരിമുറുക്കങ്ങളെയും ഇല്ലാതാക്കാനാവും. ഭക്ഷണ ക്രമത്തിലൂടെ മനുഷ്യജീനുകളില്‍ മാറ്റങ്ങളുണ്ടാക്കാനാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഭൂമിയെയും പ്രകൃതിയെയു തൊട്ടറിഞ്ഞുള്ള ജീവിതമായിരിക്കണം സ്വീകരിക്കേണ്ടത്. നമ്മുടെ ചുറ്റുപാടുകളെയും പ്രകൃതിയെയും വിലയിരുത്തേണ്ടത് ഇന്ദ്രീയങ്ങളിലൂടെയായിരിക്കണം. പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും തെറ്റായിരിക്കും. ഈ ഭൂമിയെ മനുഷ്യന്‍ കാണുന്ന രീതിയിലല്ല മറ്റു ജീവജാലങ്ങള്‍ കാണുന്നത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. ഓരോ മനുഷ്യനും അവനവന്റെ ആത്മാവിനെ സ്വയം കണ്ടെത്തണം. വികാരങ്ങളെയും വിക്ഷോഭങ്ങളെയും സ്വയം നിയന്ത്രിക്കാന്‍ കഴിയണം. ശരീരത്തിനപ്പുറമുള്ള സ്വത്വത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ സൗഖ്യത്തെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്റോ അമേരിക്കന്‍ എഴുത്തുകാരനും ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ മേഖലയിലെ പ്രഗത്ഭനുമായ ദീപക് ചോപ്ര ന്യൂ ഏജ് പ്രസ്ഥാനത്തിലെ പ്രമുഖനാണ്. ചോപ്രയുടെ  പുസ്തകങ്ങളും വീഡിയോകളും ഇതര വൈദ്യശാസ്ത്രത്തിലെ അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളാക്കി മാറ്റി. ഇന്ത്യയില്‍ വൈദ്യശാസ്ത്രം പഠിച്ച ദീപക് ചോപ്ര 1970-ല്‍ അമേരിക്കയിലേക്ക് കുടിയേറി. യുഎസില്‍ നിന്നും അദ്ദേഹം ഇന്റേണല്‍ മെഡിസിനില്‍ റെസിഡന്‍സിയും എന്‍ഡോക്രൈനോളജിയില്‍ ഫെലോഷിപ്പും പൂര്‍ത്തിയാക്കി. വൈദ്യശാസ്ത്രത്തിന്റെ ഇതര മേഖലകളെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തി ശാസ്ത്രീയമായി തെളിയിച്ച ചോപ്രക്ക് ലോകമെമ്പാടും ആരാധകരുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar