ഷൂട്ടിംഗിൽ 16കാരി മനു ഭേകറാണ് ആറാം സ്വർണം നേടിയത്.
ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് സുവർണദിനം. രാവിലെ ഭാരോദ്വഹനത്തിലൂടെ അഞ്ചാം സ്വർണം കരസ്ഥമാക്കിയ ഇന്ത്യ, മിനിറ്റുകളുടെ വ്യത്യാസത്തിൽ ഗോൾഡ്കോസ്റ്റിൽ വീണ്ടും ഇന്ത്യൻ ദേശീയ ഗാനം മുഴക്കി. ഷൂട്ടിംഗിൽ 16കാരി മനു ഭേകറാണ് ആറാം സ്വർണം നേടിയത്.
ഷൂട്ടിംഗിലെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭേകറിന്‍റെ നേട്ടം. ഇന്ത്യയുടെ തന്നെ ഹീന സിധുവിനാണ് വെള്ളിമെഡൽ. ഞായറാഴ്ച രാവിലെ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് സ്വർണ നേടത്തിന് തുടക്കം കുറിച്ചത്. 69 കിലോഗ്രാമില്‍ ആകെ 222 കിലോഗ്രാമുയര്ത്തിയാണ് പൂനം യാദവ് സ്വര്‍ണം നേടിയത്.
ബോക്സിംഗിൽ ഇന്ത്യയുടെ മേരികോം സെമിഫൈനലിൽ കടന്ന് മെഡൽ ഉറപ്പിച്ചു. വനിതകളുടെ ടേബിൾ ടെന്നീസ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ കടക്കുകയും ചെയ്തു. ആറുസ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി ആകെ മെഡൽനേട്ടം ഒൻപതാക്കി ഉയർത്തിയ ഇന്ത്യ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ.
0 Comments