കർണാടകയിലും മോദിതരംഗം; ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്

ബെംഗളൂരു; രാജ്യം ഉറ്റുനോക്കിയ കര്‍ണാടകതെരഞ്ഞെടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 109ളം സിറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഉച്ചയ്ക്ക് മുമ്പ് കേവലഭൂരിപക്ഷം മറി കടുന്നുവെങ്കിലും പിന്നീട് കോൺഗ്രസ് നില മെച്ചപ്പെടുത്തുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞത് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ്. 120നും 130നും ഇടയ്ക്കുള്ള സീറ്റുകള്‍ ബിജെപി നേടുമെന്ന് നേരത്തെ തന്നെ അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ശരി വയ്ക്കുന്ന ഫലം ഉണ്ടാകുമെന്ന വിലയിരുത്തലാണ് ഈ ഘട്ടത്തിൽ ഉണ്ടാകുന്നത്.
പിഴയ്ക്കാത്ത തന്ത്രങ്ങള്‍ അമിത് ഷാ ഒരുക്കിയപ്പോള്‍ മോദി മാജിക്കില്‍ ബിജെപി കര്‍ണാടകയിലെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില്‍ എത്തുമ്പോള്‍ ഏഴിടത്ത് മാത്രമായിരുന്നു ബിജെപി ഭരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. ഇപ്പോള്‍ ബിജെപി ഇതര സര്‍ക്കാര്‍ വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഉള്ളത്.
കര്‍ണാടക തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് നഷ്ടമായത് അവര്‍ ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നു കൂടിയാണ്. കര്‍ണാടക കൂടി നഷ്ടമായതോടെ വെറും മൂന്ന് സംസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങുകയാണ്.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പിടിച്ചടക്കന്‍ അവശേഷിക്കുന്നത് ഇനി കേരളവും തമിഴ്നാടും ആന്ധ്രാപ്രദേശും പുതുച്ചേരിയും മാത്രമാണ്.
മാസങ്ങള്‍ക്ക് മുമ്പാണ് ബിജെപി ത്രിപുരയിലെ അധികാരം പിടിച്ചെടുത്തത്.ചെങ്കോട്ട പിടിച്ചെടുത്ത ആത്മവിശ്വാസത്തോടെ അമിത് ഷാ കര്‍ണാടകയില്‍ ഒരുക്കിയ തന്ത്രങ്ങള്‍ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുകയായിരുന്നു. ജാതി രാഷ്ട്രീയത്തിന്റെ ട്രംപ് കാര്‍ഡ് ഇറക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അവസാനനിമിഷം എടുത്ത തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ബിജെപിക്ക് ഹിമാചല്‍പ്രദേശില്‍ അധികാരം പിടിച്ചെടുക്കാനും ഗുജറാത്തില്‍ അധികാരം നില നിര്‍ത്താനും കഴിഞ്ഞിരുന്നു. ഗുജറാത്തില്‍ വോട്ടിംഗ് ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും കുറവ് ഉണ്ടായെങ്കിലും ത്രിപുരയിലെ ജയത്തോടെ ആ ക്ഷീണം മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞു.
കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ യാതൊന്നും നല്‍കുന്നില്ല കര്‍ണാടകതെരഞ്ഞെടുപ്പ്. ജിഎസ്ടിയും നോട്ടുനിരോധനവും ഒന്നും മോദിയുടെ ജനപ്രീതിക്ക് കോട്ടം വരുത്തിയിട്ടില്ലയെന്നാണ് കര്‍ണാടകയില്‍ നിന്ന് ബിജെപിക്ക് ലഭിക്കുന്ന പ്രതീക്ഷ. 2019ല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ബിജെപിക്ക് കര്‍ണാടക നല്‍കുന്നത് വലിയ പ്രതീക്ഷകള്‍ കൂടിയാണ്.
0 Comments