വന്‍ സുരക്ഷയോടെ മൂസമൗലവിയുടെ കബറടക്കം നടന്നു
കോഴിക്കോട്: മത സാമൂഹ്യ ആരോഗ്യമേഖലയിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസമൗലവിയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്തു.കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറമ്പ് പൊതുശ്മശാനത്തിലാണ് മൃതദേഹം മറവ് ചെയ്തത്. സംസ്‌കാര ചടങ്ങുകളില്‍ അതീവ പ്രതിരോധ സംവ്വിധാനങ്ങളോടെ ഏതാനും പേര്‍ മത്രമാണ് പങ്കെടുത്തത്. അതുതന്നെ വളരെ ദൂരത്തുനിന്നും നോക്കികാണുകയായിരുന്നു. മരണവിവരം പുറത്ത് വന്നതുമുതല്‍ ശവസംസ്‌ക്കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു എങ്ങും. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജെ റീന യുടെ നേതൃത്വത്തിലാണ് കബറടക്ക താരുമാനങ്ങള്‍ നടപ്പാക്കിയത്.അന്താരാഷ്ട്ര ആരോഗ്യ സംഘടനയുടെ നിയമപ്രകാരം ഇത്തരം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരണപ്പെട്ടാല്‍ ശരീരം ദഹിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മുസ്ലിം മതാചാരപ്രകാരം ദഹിപ്പിക്കാന്‍ പാടില്ല. ഈ വ്യവസ്ഥയാണ് നീണ്ട ചര്‍ച്ചകള്‍ക്കു വഴിവെച്ചത്.ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ പിന്നീട് തീരുമാനിച്ചത്.
മരിച്ചവരുടെ ബന്ധുകള്‍ക്ക് ഈ രീതിയോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂസയുടെ ബന്ധുകളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചത്.പത്തടി ആഴത്തില്‍ ഇതിനായി കുഴി വെട്ടുകയും വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റ് നടത്തുകയും ചെയ്തിരുന്നു.
രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവാണ് മൂസ മൗലവി (62). കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മൂസമൗലവി മരിച്ചത്. ആദ്യ ഘട്ടത്തില്‍ രോഗം പിടിപെട്ടവരില്‍ ഒരാളാണ് മൂസ മൗലവി. സാബിത്ത് മെയ് അഞ്ചിനും സ്വാലിഹ് കഴിഞ്ഞ വെള്ളിയാഴ്ചയുമാണ് മരണപ്പെട്ടത്.
ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ചത്ത വവ്വാലിനെ കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കഴിഞ്ഞ ദിവസം നാലുപേര്‍ സ്വകാര്യ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് മരിച്ച മൂസ. നിലവില്‍ പനി ബാധിച്ച് മുന്നുപേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ഇേേപ്പാഴും ചികിത്സയിലാണ്.
അതേസമയം, കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിനിക്കാണ് നിപ വൈറസ് ബാധിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിപ ബാധിച്ച് ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് വിവരം.ഈ വിവരങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ മെഡിക്കല്‍കോളേജില്‍ നിന്നും രോഗികള്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങി പോവുകയാണെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ക്ക് കൂട്ടുവരുന്നവരാകട്ടെ പ്രദേശത്ത് നിന്നും ഭക്ഷണങ്ങള്‍പോലും കഴിക്കുന്നുമില്ല.
വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് നിപാ വൈറസ് ബാധയേറ്റു മരണപ്പെടുന്നവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ അനുമതി നല്‍കിയത്. മതാചാര പ്രകാരമുളള ചടങ്ങുകള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് നിര്‍വ്വഹിക്കാനാണ് അനുമതി. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. മൃതദേഹം വൃത്തിയാക്കുന്നതിനും ഖബറടക്കുന്നതിനുമുളള ആളുകള്‍ക്ക് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആംബുലന്‍സ്‌ഡ്രൈവര്‍ അടക്കമുളള ജീവനക്കാര്‍ക്ക് പ്രത്യേക ഗൗണും മാസ്‌കും ഗ്ലൗസും ധരിപ്പിച്ചതിന് ശേഷമായിരുന്നു മൂസയുടെ മയ്യിത്ത് പള്ളിക്കാട്ടിലേക്ക് കൊണ്ടുപോയത്.
ഫോട്ടോ കടപ്പാട്.റോയിറ്റേഴ്‌സ്
0 Comments