പുരസ്കാരപ്രഭയിൽ മലയാളസിനിമ; പൊൻതിളക്കമായി “ഭയാനകം’, “തൊണ്ടിമുതലും ദൃക്സാക്ഷിയും’
![](https://pravasalokham.com/wp-content/uploads/2018/04/image-1.jpg)
ന്യൂഡൽഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഭയിൽ പൂത്തുലഞ്ഞു മലയാളം. മികച്ച സംവിധായകനായി ജയരാജിനെയും (ഭയാനകം) മികച്ച ഗായകനായി ഡോ. കെ.ജെ. യേശുദാസിനെയും (വിശ്വാസപൂർവം മൻസൂർ), മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും ജൂറി തെരഞ്ഞെടുത്തു. മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരം വി.സി. അഭിലാഷ് സംവിധാനം ചെയ്ത “ആളൊരുക്ക’ത്തിനും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ദിലീഷ് പോത്തന്റെ “തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിനും ലഭിച്ചു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരങ്ങളും മലയാളത്തിനു തന്നെ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയ സജീവ് പാഴൂരിനും ഭയാനകത്തിന്റെ തിരക്കഥാകൃത്ത് (അഡാപ്റ്റഡ്) ജയരാജിനും പുരസ്കാരം ലഭിച്ചു. മൊത്തം 13 പുരസ്കാരങ്ങളു ണ്ട് മലയാള സിനിമയ്ക്ക്.
അടുത്തിടെ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയാണ് (മോം) 2017ലെ മികച്ച നടി. ഈയിനത്തിൽ ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും “ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയമികവിനു മലയാള നടി പാർവതി ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. സംസ്ഥാന പുരസ്കാര ജേതാവായ ഇന്ദ്രൻസ് മികച്ച നടനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ അവസാന റൗണ്ടിൽ വരെ എത്തിയെങ്കിലും ഒഴിവാക്കപ്പെട്ടു. മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുത്തത് “ഭയാനക’ത്തിന്റെ ക്യാമറാമാൻ നിഖിൽ എസ്. പ്രവീണിനെയാണ്. മികച്ച ശബ്ദലേഖനത്തിൽ സൗണ്ട് ഡിസൈനറായി സനൽ ജോർജിനെയും (വോക്കിംഗ് വിത്ത് ദ വിൻഡ്) റീ റെക്കോർഡിസ്റ്റായി ജസ്റ്റിൻ എ. ജോസിനെയും (വോക്കിംഗ് വിത്ത് ദ വിൻഡ്) തെരഞ്ഞെടുത്തു. ടേക്ക് ഓഫ് സിനിമയുടെ പ്രോഡക്ഷൻ ഡിസൈൻ നിർവഹിച്ച സന്തോഷ് രാമനാണു പുരസ്കാരം. ലക്ഷദ്വീപിൽ പ്രചാരത്തിലുള്ള ജാസ്രി ഭാഷയിൽനിന്നുള്ള മികച്ച ചലച്ചിത്രമായി സിഞ്ജറിനെ തെരഞ്ഞെടുത്തു. മലയാളികളായ ഷിബു. ജി സുശീലനും (നിർമാതാവ്) സന്ദീപ് പാന്പള്ളിയുമാണ് (സംവിധായകൻ) നിർമാതാക്കൾ.
സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം അന്തരിച്ച ബോളിവുഡ് നടൻ വിനോദ് ഖന്നയ്ക്കു സമ്മാനിക്കും. നഗർകീർത്തനിലെ അഭിനയത്തിനു ഋഥി സെൻ മികച്ച നടനായി. വില്ലേജ് റോക്ക്സ്റ്റാഴ്സ് ആണു മികച്ച ചിത്രം.
0 Comments