പ്രധാനമന്ത്രി ഇടപെട്ടു: മാധ്യമ പ്രവർത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള വ്യവസ്ഥ പിൻവലിച്ചു

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം മാറ്റാൻ വാർത്താ വിനിമയ മന്ത്രാലയം തീരുമാനിച്ചത്.
മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയർന്നാൽ നടപടി കൈക്കൊള്ളാനാണ് വാർത്താ വിനിമയ മന്ത്രാലയം നേരത്തേ നിർദേശം നൽകിയിരുന്നത്. പരാതി ലഭിച്ച ഉടൻ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവർക്ക് പരാതി സർക്കാർ കൈമാറി ഉപദേശം തേടി നടപടിയെടുക്കാനായിരുന്നു തീരുമാനം.
ഏജൻസികളുടെ റിപ്പോർട്ടിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാൽ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവർത്തകർക്കെതിരേ പിന്നീടൊരിക്കൽ പരാതി ലഭിച്ചാൽ ഒരു വർഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.
0 Comments