മലയാളി ബാലികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.
കുവൈത്ത്: നാല് മാസം നീണ്ട അനിശ്ചിതത്വത്തിന്നൊടുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മലയാളി ബാലികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകളാണ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ തീര്‍ത്ഥ(9). കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് പെണ്‍കുട്ടിയെ അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തായിരുന്നു. കഴുത്തില്‍ കുരുക്ക് മുറുകിയാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. മരണത്തില്‍ ദുരൂഹതകള്‍ ഉയര്‍ന്നതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ഫളാറ്റില്‍ ഷെയറിങ്ങായി താമസിച്ച മലയാളികളായ രണ്ടു സ്ത്രീകളെയും സംഭവസമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയേയും രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ബാലികയുടെ മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഉണ്ടായിരുന്നതിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നത് അനിശ്ചിതമായി നീണ്ടത്. വിഷയത്തില്‍ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയും ഇടപെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം മാതാപിതാക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കഴിഞ്ഞ ദിവസം നീക്കിയതോടെയാണു മൃതദേഹം നട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ മറ്റു മൂന്നു പേരുടെയും യാത്രാവിലക്ക് നീക്കിയിട്ടില്ല. പല ആവര്‍ത്തി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ അനുമതിയും നല്‍കി. പക്ഷേ, മാതാപിതാക്കള്‍ക്ക് യാത്രാവിലക്കുള്ളതിനാല്‍ അത് തടസ്സപ്പെട്ടു.കേസ് ഇപ്പോഴും നിയമനടപടികളിലാണുള്ളത്.
0 Comments