ഫ്രാൻസിനു രണ്ടാം വിശ്വകിരീടം

മോസ്കോ: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ലൂഴ്നിക്കി സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫ്രാൻസിനു രണ്ടാം വിശ്വകിരീടം. കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരേ നാല് ഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു വിട്ടാണ് ഫ്രാൻസ് കപ്പിൽ മുത്തമിട്ടത്. 20 വർഷത്തിനു ശേഷമാണ് ഫ്രാൻസ് വീണ്ടും ലോകകപ്പ് വിജയിക്കുന്നത്. ഇതോടെ പരീശീലകനായും കളിക്കാരാനായും ലോകകപ്പ് വിജയത്തിന്റെ ഭാഗമാകുന്ന മൂന്നാമത്തെ വ്യക്തിയെന്ന ചരിത്രംനേട്ടം ഫ്രഞ്ച് പരിശീലകൻ ദിദിയർ ദേഷാംപ്സിനേയും തേടിയെത്തി. 1970നു ശേഷം ലോകകപ്പ് ഫൈനലിന്റെ നിശ്ചിത സമയത്ത് നാല് ഗോൾ നേടുന്ന ആദ്യ ടീമാണ് ഫ്രാൻസ്.
റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിനു ലഭിച്ചു. ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് (ഏറ്റവും കൂടുതൽ ഗോൾ നേടിയതിനു) പുരസ്കാരം ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ (6 ഗോൾ) സ്വന്തമാക്കി. ഇത്തവണത്തെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഫ്രാൻസിന്റെ കൗമാരതാരം എംബാപ്പെ നേടി. 2018 ലോകകപ്പിലെ മികച്ച ഗോൾ കീപ്പറിനുള്ള ബഹുമതിയായ ഗോൾഡൻ ഗ്ലൊവ് ബെൽജിയത്തിന്റെ തിബൊ കോട്ട്വാ കരസ്ഥമാക്കി. റഷ്യൻ ലോകകപ്പിലെ ഫെയർ പ്ലേ പുരസ്കാരം സ്പെയ്ൻ നേടി.
ഏറെ പിറകിലാണെങ്കിലും പൊരുതാനുറച്ച ക്രൊയേഷ്യയുടെ ചെറുത്തുനിൽപ്പിനു ഫലം കാണുന്നു. 69ാം മിനിറ്റിൽ സൂപ്പർതാരം മരിയൊ മൻസൂക്കിച്ച് ക്രൊയേഷ്യക്കായി രണ്ടാം ഗോൾ നേടുന്നു. മത്സരം അവസാന 20 മിനിറ്റിലേക്ക് കടക്കവേ ഫ്രാൻസ് വ്യക്തമായ ആധിപത്യവുമായി കളം നിറയുകയാണ്. സ്കോർ 4-2.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിച്ച് ഫ്രാൻസിന്റെ കുതിപ്പ്. ആറു മിനിറ്റിനിടെ രണ്ടു ഗോൾ കൂടി നേടിയാണ് ക്രൊയേഷ്യക്കെതിരായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസ് മുന്നേറുന്നത്. 59ാം മിനിറ്റിൽ പോൾ പോഗ്ബയും 65ാം മിനിറ്റിൽ യുവ സൂപ്പർതാരം എംബാപ്പെയുമാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ബ്രസീൽ ഇതിഹാസം പെലെയ്ക്കു ശേഷം ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ സ്കോർ ചെയ്യുന്ന കൗമാരതാരമാണ് എംബാപ്പെ. റഷ്യൻ ലോകകപ്പിൽ എംബാപ്പെയുടെ അഞ്ചാം ഗോളാണിത്. സ്കോർ: 4-1.
ആദ്യ പകുതി
ക്രൊയേഷ്യക്കെതിരേ വീണ്ടും ലീഡ് നേടി ഫ്രഞ്ച് പടയുടെ മുന്നേറ്റം. 38ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മുതലാക്കിയാണ് ഫ്രാൻസ് രണ്ടാം ഗോൾ സ്വന്തമാക്കിയത്. ബോക്സിനുള്ളിൽ വച്ച് പെരിസിച്ചിന്റെ കൈയിൽ പന്ത് തട്ടിയതിനു വി.എ.ആർ സംവിധാനം ഉപയോഗപ്പെടുത്തിയാണ് റഫറി പെനൽറ്റി വിധിച്ചത്. തുടർന്ന് സൂപ്പർതാരം അന്റോയ്ൻ ഗ്രീസ്മാൻ തൊടുത്ത സ്പോട്ട് കിക്ക് ദുർബലമായിരുന്നെങ്കിലും ലക്ഷ്യത്തിലെത്തി. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ച് എതിർദിശയിലേക്ക് ചാടിയതിനാലാണ് ഉരുണ്ടുവന്ന പന്ത് പിടിക്കാൻ കഴിയാതെ പോയത്.സ്കോർ 2-1.
1974 ലോകകപ്പ് ഫൈനലിനു ശേഷം ആദ്യമായാണ് കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ മൂന്ന് ഗോൾ പിറക്കുന്നത്. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകൾ പിറക്കുന്നതും ഇത് ആദ്യമാണ്. ഈ ലോകകപ്പിൽ പിറക്കുന്ന 12ആമത്തെ സെൽഫ് ഗോളായിരുന്നു ക്രൊയേഷ്യയുടെ സൂപ്പർതാരം മൻസൂക്കിച്ച് വഴങ്ങിയത്.
ക്രൊയേഷ്യ തിരിച്ചടിച്ച് ഫ്രാൻസിനു ഒപ്പമെത്തി. 28ാം മിനിറ്റിൽ മുന്നേറ്റ താരം ഇവാൻ പെരിസിച്ചിന്റെ തകർപ്പൻ ഗോളിലൂടെയാണ് ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾവഴിയുടെ തുടക്കം. മൻസൂക്കിച്ച് തൊടുത്ത ഫ്രീകിക്ക് ബോക്സിനുള്ളിൽ നിന്നുകൊണ്ട് വിദ പെരിസിച്ചിനു മറിച്ചു കൊടുക്കുന്നു. ബോക്സിനരികിൽ നിന്ന പെരിസിച്ച് വലതുകാൽ കൊണ്ട് പന്ത് സ്വീകരിച്ചശേഷം ഫ്രാൻസിന്റെ പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞ് ഇടതുകാലിൽ നിന്നും ഉതിർത്ത തകർപ്പൻ ഷോട്ട് ഫ്രാൻസിന്റെ വല തുളയ്ക്കുകയായിരുന്നു. സ്കോർ 1-1.
റഷ്യൻ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് മുന്നിലെത്തി. 18ാം മിനിറ്റിൽ ക്രൊയേഷ്യ വഴങ്ങിയ സെൽഫ് ഗോളിലാണ് മൂന്നാം കലാശപ്പോരാട്ടത്തിനിറങ്ങിയ ഫ്രഞ്ച് പട ലീഡ് നേടിയത്. അന്റോയ്ൻ ഗ്രീസ്മാൻ തൊടുത്ത ഫ്രീകിക്ക് ബോക്സിനുള്ളിൽ നിന്നു തലവച്ച് തടയാൻ ശ്രമിക്കവേ പന്ത് തട്ടിത്തിരിഞ്ഞ് സ്വന്തം വലയിൽ പതിക്കുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ഫൈനൽ മത്സരത്തിൽ ആദ്യമായാണ് ഒരുതാരം സെൽഫ് ഗോൾ വഴങ്ങുന്നത്. സ്കോർ 1-0.
1998 ലോകകപ്പിലെ രണ്ട് സുവര്‍ണ ടീമുകളാണ് 20 വര്‍ഷത്തിനുശേഷം കിരീടത്തിനായി പോരാടുന്നതെന്നതാണ് ഇത്തവണത്തെ ഫൈനലിന്റെ പ്രത്യേകത. 1998ലാണ് ഫ്രാന്‍സ് ആദ്യമായി ഫൈനലില്‍ എത്തിയതും കിരീടം സ്വന്തമാക്കിയതും. അതേ ലോകകപ്പിലാണ് ക്രൊയേഷ്യ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്ന സെമി പ്രവേശനം നടത്തിയത്. ഇക്കുറി ഇരുവരും കലാശപ്പോരാട്ടത്തിന് നേർക്കുനേർ എത്തുമ്പോൾ വമ്പൻ പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.
0 Comments