ദീപാനിശാന്ത് വായനാ സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.

ഒരു കവിത മോഷണത്തിന്റെ പേരില്‍ കലഹിക്കുകയാണ് സാഹിത്യ ലോകത്തെ സൈബര്‍ പോരാളികള്‍. തനിക്കെതിരെ സംഘികള്‍ കെട്ടിച്ചമച്ച ആരോപണമെന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. എന്നാല്‍ യഥാര്‍ത്ഥ കവിതാ ഉടമ എസ് കലേഷ് രംഗത്തെത്തിയതോടെ ടീച്ചര്‍ പറഞ്ഞത് തന്റെ സൂഹൃത്ത്എം. ജെ ശ്രിചിത്രന്‍ തനിക്ക് സമ്മാനിച്ചതാണ് ഈ കവിത എന്നായി. മറ്റൊരാള്‍ എഴുതിയ കവിത സമ്മാനിക്കുകയും അത് സ്വന്ത്വം പേരില്‍ പ്രശസ്തയായൊരാള്‍ അച്ചടിക്കാന്‍ നല്‍കുകയുമെന്ന പരിഹാസം വിവാദമായപ്പോള്‍ ടീച്ചര്‍ നിലപാട് വീണ്ടും തിരുത്തി. സത്യാവസ്ഥ പറഞ്ഞാല്‍ മറ്റുപലരേയും വേദനിപ്പിക്കേണ്ടി വരുമെന്നും ഈ കവിത തന്റേതെന്നുമാണ് എന്നും ആവര്‍ത്തിച്ചു. കവിത തങ്ങള്‍ക്ക് ടീച്ചറുടെ വാട്‌സ് ആപ്പില്‍ നിന്നുമാണ് ലഭിച്ചതെന്ന് മാസിക പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ടീച്ചര്‍ വീണ്ടും നിലപാട് മാറ്റി. എന്നാല്‍ കലേഷ് ശക്തമായ നിലപാടോടെ രംഗത്തെത്തിയതോടെ ടീച്ചര്‍ കൂടുതല്‍ പ്രതിരോധത്തിനു നിന്നതാണ് കാര്യങ്ങള്‍ വഷളാക്കിയത്. സൈബര്‍ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വിത്തുവിതച്ച കവിതാ ചോരണ വാര്‍ത്ത ദീപാ നിഷാന്തിന്റെ ചെറിയൊരു ക്ഷമാപണത്തില്‍ അവസാനിക്കുമായിരുന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടിരിക്കയാണിപ്പോള്‍.
അറിയപ്പെടുന്ന എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാനിശാന്ത് വായനാ സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.

1.മറ്റൊരാള്‍ എഴുതി തന്ന സമ്മാനക്കവിത തന്റെ പേരില്‍ അച്ചടിക്കാന്‍ പാടുണ്ടോ.
2.എസ്.കലേഷിന്റെ കവിതയിലുള്ള ചില വരികള്‍ ടീച്ചറുടെ കവിതയില്‍ ഇല്ല. ഇത് വെട്ടിമാറ്റിയത് ടീച്ചറോ അതോ കവിത സമ്മാാനിച്ച ശ്രീ ചിത്രനോ.
3.ഇക്കാര്യങ്ങള്‍ മുഴുവനും വായനക്കാര്‍ തെളിവു സഹിതം ചൂണ്ടിക്കാണിച്ചിട്ടും ഈ ആരോപണത്തിനു പിന്നില്‍ സംഘികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതെന്തിനു.
4.അദ്ധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായൊരാള്‍ ഇത്തരം അപക്വമായ സമീപനം സ്വീകരിക്കുമ്പോള്‍ എങ്ങിനെയാണ് അവരെ കുട്ടികളെ പഠിപ്പിക്കാന്‍ നിയോഗിക്കുക.

ഈ വിഷയ സംബന്ധമായി ദീപാ നിശാന്ത് ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ ക്ഷമാപമത്തിന്റെ ദ്വനികള്‍ നിറഞ്ഞതാമെങ്കിലും വായനക്കാരെ തൃപ്തരാക്കാന്‍ പര്യാപ്തമല്ല. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്.

എഴുത്തിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം എന്‍റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്കാരത്തെക്കുറിച്ചോ ഞാൻ അധികം ആലോചിച്ചിട്ടില്ല. വലിയ ബൗദ്ധികതയൊന്നും എന്‍റെ എഴുത്തിലില്ല എന്നും എഴുതുന്നവ വൈകാരികതകൾ മാത്രമാണെന്നും കേൾമ്പോഴും എനിക്കതിൽ ഒരു അഭിമാനക്ഷതവും തോന്നിയിട്ടില്ല. ഞാൻ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്‍റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതിൽ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാനിശാന്തിനെ നിർമ്മിച്ചതും വളർത്തിയതും. അവ മറ്റാരുടേയും പകർപ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആർക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്‍റെ പകർപ്പെന്നു മാത്രം” എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്.

പെട്ടെന്നൊരു നാൾ വന്ന ഈ വിവാദത്തിൽ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാൻ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കിൽ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാൻ കരുതും. വിവാദങ്ങളാൽ നിർമ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമർശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകൾ.

ഞാനെഴുതിത്തുടങ്ങിയതു മുതൽ ഇന്നു വരെയും എന്നെ പ്രോൽസാഹിപ്പിച്ച അനേകം പേരുണ്ട്. അദ്ധ്യാപകർ മുതൽ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ഫോളോവേഴ്സ് അടക്കം അനേകം മനുഷ്യർ. അവരുടെ ഊർജ്ജമാണ് എന്റെ ബലം. കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയർത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവർ നടത്തുന്ന ആർപ്പുവിളികൾ കൊണ്ട് ഞാൻ തകരില്ല എന്ന ആത്മബോധ്യമുണ്ട്.അങ്ങനെയെങ്കിൽ എന്നോ അതു സംഭവിക്കുമായിരുന്നു.

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്.’ ഇപ്പോൾ ‘എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിൻ്റെ കൂടി നിഴലിൽ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിൻ്റേതല്ല എന്ന്ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യം. മലയാളം അദ്ധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. . ഞാൻ കവിത അപൂർവ്വമായി എഴുതാറുണ്ടെങ്കിൽ പോലും കവിതയിൽ ജീവിക്കുന്ന ഒരാളല്ല. സർവവിജ്ഞാനഭണ്ഡാകാരവുമല്ല.

ഇപ്പോൾ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സർവ്വീസ് സംഘടനയുടെ മാഗസിനിൽ മറ്റൊരാളുടെ വരികൾ എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തർക്കുമുണ്ട്. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടർക്കഥയാണ്. ഒരാളുടെ ആശയം, വരികൾ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികൾക്ക് കിട്ടിയൊരു സുവർണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നുംഅവർഅതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar