മൊയ്തു കിഴിശ്ശേരി: തനിച്ച് ലോകം താണ്ടിയ ഒരാള്‍, അന്ത്യയാത്രയായി.


മൊയ്തു കിഴിശ്ശേരി അവസാനയാത്ര പോയി. ആ മനുഷ്യനുമായി രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ട് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ടി. മുഹമ്മദ് സാദിഖ്. അതിലൊന്നാണ് ആ സഞ്ചാരിയുടെ സ്മരണാര്‍ത്ഥം പ്രവാസലോകം പ്രസിദ്ധീകരിക്കുന്നത്.

നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട് നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ ശിക്ഷിക്കപ്പെട്ടത് എങ്ങിനെയെന്ന് നോക്കുക.
വിശുദ്ധ ഖുര്‍ആനിലെ ഈ വചനം മൊയ്തുവിന്റെ മനസ്സ് ചഞ്ചലമാക്കി. ഭൂമി മുഴുവന്‍ കറങ്ങുക. മുന്‍കാല സമൂഹങ്ങള്‍ ശിക്ഷിക്കപ്പെട്ടത് എങ്ങിനെയെന്ന് കണ്ടെത്തുക. കൗതുകത്തിനപ്പുറം, പോയകാല സമൂഹങ്ങള്‍ പില്‍ക്കാല തലമുറകള്‍ക്കായി വിട്ടേച്ചുപോയ പാഠങ്ങളുമുണ്ടതില്‍. പള്ളി ദര്‍സില്‍ കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ തഫ്‌സീറുല്‍ ജലാലൈനി ഓതി, വിശുദ്ധ വചനത്തിന്റെ വ്യാഖ്യാനം പറയുമ്പോള്‍ മൊയ്തുവിന്റെ മനസ്സ് കടലും മലയും മരുഭൂമികളും താണ്ടി രാജ്യാന്തരങ്ങളിലേക്ക് പറന്നു കഴിഞ്ഞിരുന്നു.
അങ്ങിനെയാണ് കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യന്‍ അഹ്മദ് കുട്ടി ഹാജിയുടേയും കദിയക്കുട്ടി ഹജുമ്മയുടേയും മകന്‍ മൊയ്തുവിനെ യാത്ര കീഴടക്കുന്നത്. എങ്ങോട്ട് യാത്ര പോകണം? എങ്ങിനെ പോകണം? പാഥേയങ്ങളെന്തൊക്കെ?
ഒന്നിനെക്കുറിച്ചും ഒരു പിടിപാടുമില്ല. പോകണം.ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. അങ്ങിനെയൊരു വിചാരമല്ലാതെ, പാസ്സ്‌പോര്‍ട്ടോ, വിസയോ മറ്റ് യാത്രാരേഖകളോ ഒന്നുമില്ല.
ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന കാലത്താണ് പത്രത്തിലൊരു വാര്‍ത്ത. പാക്കിസ്ഥാനിലെ സുല്‍ഫിക്കര്‍ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോള്‍ സാധാരണ അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ കാവലുണ്ടാകില്ലെന്ന് മൊയ്തുവിന്റെ സഞ്ചാര ബുദ്ധി കണ്ടെത്തുന്നു. പ്രശ്‌നങ്ങളൊതുങ്ങിയാല്‍ അതിര്‍ത്തി മുറിച്ചു കടക്കാന്‍ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാക്കിസ്ഥാനിലേക്കാകട്ടെ…
അങ്ങിനെ, ഒരുനാള്‍ മൊയ്തു പള്ളി ദര്‍സില്‍ നിന്നിറങ്ങി. പള്ളി ദര്‍സിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് കിട്ടാവുന്നതിലും വലിയ വിജ്ഞാനവും ജീവിതാനുഭവങ്ങളും തേടി മൊയ്തു പുറപ്പെട്ടു. കയ്യില്‍ ആകെയുള്ളത് വെറും 50 രൂപ മാത്രം.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് തീവണ്ടി കയറി. കള്ള വണ്ടി കയറിന് പിടിയിലായെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര.
അമൃതസറിലൂടെ, അഠാരി വഴി വാഗാ അതിര്‍ത്തിയിലെത്തി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല, അതിര്‍ത്തി താണ്ടാന്‍. മുറിച്ചു കടക്കാന്‍ പറ്റിയ ഇടം തേടി നടക്കുന്നതിനിടെ സൈനികര്‍ പിടിച്ചു. മുസല്‍മാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാല്‍ പന്ത്രണ്ടുകാരന്റെ മേനി മാത്രം. പോലീസ് വിട്ടുവെങ്കിലും പിന്നീട് അതിര്‍ത്തി സൈനികരുട പിടിയിലായി.
‘ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല അത്. മുസല്‍മാനാണോ എന്നായിരുന്നു അവരുടേയും ചോദ്യം. സിക്കുകാരായിരുന്നു സൈനികര്‍. ഏതോ പുണ്യം ചെയ്യുന്നതുപോലെ അവര്‍ ബൂട്ടുകൊണ്ട് ചവിട്ടിക്കുഴച്ചു. ജീവന്‍ ബാക്കിയാവുമോ എന്നായിരുന്നു പേടി. ഒടുവില്‍ ക്യാപ്റ്റന്‍ വന്ന് രക്ഷിക്കുകയായിരുന്നു. അദ്ദേഹം ചായ വാങ്ങിത്തന്നു’മൊയ്തു ഓര്‍ത്തു.
കുട്ടിയാണെന്ന് കരുതിയാണ് അവര്‍ വിട്ടയച്ചത്. വീണ്ടും അതിര്‍ത്തി കടക്കാന്‍ പറ്റിയ സ്ഥലം തേടി നടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുടിലില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വീണ്ടും എഴുന്നേറ്റു നടന്നു. ചെന്നു പെട്ടത് പാക്കിസ്ഥാന്‍ സൈനികരുടെ മുന്നില്‍. വഴി തെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവര്‍ കരുതിയത്. തിരിച്ചു പൊയ്‌ക്കൊള്ളാന്‍ അവര്‍ സ്‌നേഹപൂര്‍വം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോള്‍ പട്ടാളക്കാര്‍ പിടിച്ച് ജയിലിലടച്ചു.
മൂന്ന് ദിവസം കഴിഞ്ഞാണ് അവര്‍ വിട്ടയച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ടു വിടാനായിരുന്ന തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാല്‍ ഇനി ഇന്ത്യന്‍ പട്ടാളക്കാരുടെ പിടിയിലാകും. ഏറെ ദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെ നിന്ന് ലോറിയില്‍ ലാഹോറിലേക്ക്…
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്‌ലാമാബാദും കറാച്ചിയും മുല്‍ത്താനും സഖറും നുഷ്‌കിയും കുഹേട്ടയും കറങ്ങി. ഒടുവില്‍ അഫ്ഗാനിസ്ഥാനിലെത്തി. ഖണ്ഡഹാറും കാബൂളും മസാറെ ശറീഫും കണ്ടു. പാമീര്‍ മലമ്പാത വഴി കിര്‍ഗിസ്ഥാനിലെത്തി. പിന്നെ, കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാന്‍ വഴി വീണ്ടും പാക്കിസ്ഥാനിലെത്തി.
പാക്കിസ്ഥാനില്‍ വീണ്ടും പോലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ നാടോടിയാണെന്ന് ബോധ്യം വന്നതിനെ തുടര്‍ന്ന് വിട്ടയക്കാന്‍ തീരുമാനമായി. അധികാരികളില്‍നിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്ഥാന്‍ ഗവര്‍ണര്‍ ഇറാനിലേക്ക് പോകാന്‍ വഴിയൊരുക്കിക്കൊടുത്തു. ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം അതിര്‍ത്തിയിലെ കസ്റ്റംസ് ഓഫീസര്‍ ഏര്‍പ്പാടാക്കിയ കാറില്‍ ഇറാനിലെ സഹ്ദാനിലെത്തിച്ചു. അവിടുന്ന് കര്‍മാന്‍ വഴി ബന്ദര്‍ അബാസിലും മഹ്‌റാനിലുമെത്തി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാന്‍ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനില്‍ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവില്‍ വേഷത്തിലുള്ള പട്ടാളക്കാരോടായിപ്പോയി. അവര്‍ പട്ടാളക്കോടതിയിലെത്തിച്ചു. വിട്ടയക്കാന്‍ അവര്‍ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു.
യാത്ര ചെയ്യാനുള്ള ത്വര മൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയില്‍ ശിക്ഷ.
തടവില്‍ കഴിയുമ്പോള്‍ ഫ്‌ളൂ ബാധിച്ചു. ഇതേതുടര്‍ന്ന് മൊയ്തുവിനെ ഇസ്ഫഹാന്‍ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാര്‍ക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോള്‍ അവരുടെ ഉസ്താദായി. പട്ടാളക്കാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദര്‍സ് പഠനത്തിന്റെ പുണ്യം.
ഒടുവില്‍ മൊയ്തുവിനെ ഇറാന്‍ സൈന്യത്തിലെടുത്തു. രണ്ടു തവണ ഇറാഖിനെതിരായ യുദ്ധത്തില്‍ ഇറാന്‍ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞു.
1980ല്‍ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടുന്ന് രക്ഷപ്പെട്ടത്. തന്റെ ലക്ഷ്യം യാത്രയാണ്. ഇറാന്റെ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം.
പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് മൊയ്തു ഓര്‍ക്കുന്നു.
മഹര്‍നൂശ് എന്നായിരുന്നു അവളുടെ പേര്. എപ്പോഴോ മനസ്സുകള്‍ തമ്മില്‍ അടുത്തപ്പോള്‍ ഞാനെന്റെ കഥകള്‍ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു തന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവള്‍ എനിക്ക് ഊരിത്തന്നു മൊയ്തു പറഞ്ഞു.
യാത്രക്കിടയില്‍ മൊയ്തു ആദ്യമായി വേര്‍പാടിന്റെ വേദന അറിഞ്ഞു. നനഞ്ഞ കണ്ണുകളുമായി അവള്‍ യാത്രയാക്കുമ്പോള്‍ മൊയ്തുവിന്റ മനസ്സ് സഞ്ചാരത്തിന്റെ പുതിയ വഴികള്‍ തേടുകയായിരുന്നു.
ഭോഗുബയാസിത് വഴി തെഹ്‌റാനിലേക്ക് പോയി. തുര്‍ക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഇസ്താംബൂളിലേക്ക് ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ അര്‍സിന്‍ജാനില്‍ വെച്ച് പോലീസ് പിടിയിലായി. വീണ്ടും രണ്ടാഴ്ച തടവില്‍.
ഇറാഖിലേക്ക് കടത്താനായിരുന്നു പോലീസിന്റെ തീരുമാനം. പക്ഷേ, പോലീസുകാരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ട് ട്രക്കറില്‍ കയറി അങ്കാറയിലൂടെ ഇസ്താംബൂളിലെത്തി.
അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളേജില്‍ ചേര്‍ന്നു. ഒരു വര്‍ഷം ചരിത്രവും തുര്‍ക്കി ഭാഷയും പഠിച്ചു. അവിടെ ഒരു ബുക്ക് സ്റ്റാളില്‍ ജോലിയും കിട്ടി.
അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോര്‍ജിയ വഴി മോസ്‌കോയിലെത്തി. ചെച്‌നിയ വഴി ഉക്രൈന്‍ വരെ യാത്ര ചെയ്തു വീണ്ടും തുര്‍ക്കിയിലെത്തി. ഇതിനിടയില്‍ കിട്ടിയ ഈജിപ്തുകാരന്റെ പാസ്സ്‌പോര്‍ട്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാതില്‍ തുറന്നു. ഈജിപ്ത്, ടുണീഷ്യ, അള്‍ജീരിയ, ലിബിയ തുടങ്ങിയി രാജ്യങ്ങളിലേക്ക് പോകാന്‍ സാധിച്ചത് അങ്ങിനെയാണ്.
ബള്‍ഗേറിയ, അസര്‍ബൈജാന്‍, അര്‍മീനിയ, തുര്‍ക്കുമെനിസ്ഥാന്‍ എന്നിവിടങ്ങളിലും ചുറ്റിസഞ്ചരിച്ചു. ഇറാഖായിരുന്നു അടുത്ത ലക്ഷ്യം. മുന്നില്‍ യൂഫ്രട്ടീസ് നദി പരന്നൊഴുകുന്നു. നീന്തിക്കടക്കാന്‍ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതി യൂഫ്രട്ടീസ് നീന്തിക്കടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുര്‍ക്കി ഭാഷയാണ് രക്ഷയായത്.
പിന്നെ സിറിയയിലേക്ക് പോയി. സിറിയയില്‍നിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോര്‍ദാനും സന്ദര്‍ശിച്ചു. ജോര്‍ദാന്‍ നദി നീന്തിക്കടന്നു ഇസ്‌റായിലിലെത്തി. ഖുദ്‌സിലെത്തി. തോക്കുധാരികളായ ഇസ്രായിലി പട്ടാളക്കാരായിരുന്നു ആ പട്ടണത്തിലെങ്ങും.
ജോര്‍ദാനില്‍നിന്ന് സൗദിയില്‍ കടന്നു. സൗദി പട്ടാളക്കാര്‍ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചു കാലം ജോര്‍ദാനില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅത് പാര്‍ട്ടിയുടെ മുഖപത്രത്തിലും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയിലും ലേഖകനായിരുന്നതായും മൊയ്തു പറയുന്നു.
ഒടുവില്‍ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാന്‍ തുടങ്ങി. ഇരുപത്തിനാല് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോള്‍ മൊയ്തു കീശ തപ്പി നോക്കി. നാല്‍പത് പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി രാജ്യാന്തരങ്ങള്‍ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഒരു ഫീച്ചറിലൊതുങ്ങുന്നതല്ല, ആ യാത്രാനുഭവങ്ങള്‍. പൂങ്കാവനം ബുക്‌സ് പ്രസിദ്ധീകരിച്ച മൊയ്തുവിന്റെ തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര എന്ന പുസ്തകവും ആ യാത്രകളുടെ നഖചിത്രം മാത്രമേ ആകുന്നുള്ളൂ. മാതൃഭൂമി ബുക്‌സ് അടുത്തു തന്റെ യാത്രാനുഭവങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് മൊയ്തു പറഞ്ഞു.
നാലാം ക്ലാസും പള്ളിദര്‍സുമായി നാടുവിട്ട മൊയ്തു തിരിച്ചെത്തുമ്പോള്‍ അനവധി ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉര്‍ദു, അറബി, ഫാര്‍സി, തുര്‍ക്കി, റഷ്യന്‍, കുര്‍ദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനില്‍ക്കാനുള്ള ഇംഗ്ലീഷും മൊയ്തുവിനറിയാം.
യാത്രക്കിടയില്‍ താന്‍ ഏറെക്കാലം കഴിയുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്ത തുര്‍ക്കിയിലേക്ക് വീണ്ടും പോകണം. അതിനുള്ള കോപ്പു തേടിയാണ് മൊയ്തു ഇപ്പോള്‍ വീണ്ടും സൗദി അറേബ്യയിലെത്തിയിരിക്കുന്നത്.
(പണ്ട് മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചു. )

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar