മാതൃഭൂമി,ഗാന്ധിയെ മുന്നില്‍ വെച്ച് ഗോദ്‌സയുടെ തിയറി പ്രചരിപ്പിക്കാന്‍ പാടില്ല.കമല്‍ റാം സജീവ്
മാതൃഭൂമി വാരികയില്‍ നിന്നും പുറത്തുപോയ കമല്‍ റാം സജീവ് മുന്‍ തൊഴില്‍ സ്ഥാപനത്തിന്നെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സ്വാതന്ത്യസമര ചരിത്രത്തില്‍ ധീര നിലപാട് സ്വീകരിച്ച് വളര്‍ന്നു വന്ന പത്രം ഇപ്പോള്‍ തീവ്ര ഹൈന്ദവ നിലപാടുകളുടെ കൈപിടിയിലാണെന്നാണ് കമല്‍ റാം വ്യക്തമാക്കുത്.ഇത്ര നാളും മൗനത്തില്‍ അഭയം തേടിയിരുന്ന കമല്‍ പത്രത്തിനുള്ളില്‍ നടക്കുന്ന തിവ്ര നിലപാടുകള്‍ രാജ്യത്ത് വളര്‍ന്നു വരുന്ന തീവ്ര ഹൈന്ദവതയുടെ ഭാഗം തന്നെയാണെന്നാണ് ബോധ്യപ്പെടുത്തുന്നത്.ഒരു എഡിറ്ററുടെ മാധ്യമ വിചാരണ എന്ന പേരില്‍ ഡി.സി.ബുക്‌സിന്റെ പച്ചക്കുതിരയില്‍ കെ കണ്ണനാണ് കമലുമായുള്ള ദീര്‍ഘ ഭാഷണം നടത്തിയത്. ഗാന്ധി എന്നു പറുന്നത് ഒരു പ്രതിമയോ രക്തം പുരണ്ട മണല്‍ത്തരികളോ അല്ല. ഗാന്ധിയെ മുന്നില്‍ വെച്ചാണ് നിങ്ങള്‍ പത്രപ്രവര്‍ത്തനം നടത്തുന്നത് എങ്കില്‍ അതിന്റെ ബാധ്യതയും നിങ്ങളുടെ പത്രത്തിന്നുണ്ട്. ഗാന്ധിയെ മുന്നില്‍ വെച്ച് ഗോദ്‌സയുടെ തിയറി പ്രചരിപ്പിക്കാന്‍ പാടില്ല. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. സംഘ് പരിവാറിന്റെ കാമ്പയില്‍ ഏറ്റെടുക്കുന്നു എന്നു പറഞ്ഞാല്‍ അത് ഗോഡ്‌സയുടെ പത്രമായി മാറുന്നു എന്നു തന്നെയാണ് അര്‍ത്ഥമെന്നും അഭിമുഖം വ്യക്തമാക്കുന്നു.
മാതൃഭൂമി പത്രത്തിനകത്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നതായി മീശവിവാദം, ശബരിമല പ്രശ്‌നം എന്നീ വിഷയങ്ങളില്‍ മാതൃഭൂമി എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കമല്‍ നിലപാട് വ്യക്തമാക്കുന്നു.അതിതീവ്ര ഹൈന്ദവ സംഘങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തിനുമേല്‍ ഇത്ര അവിഹിതമായ സമ്മര്‍ദ്ദം ചെലുത്തിയതും അതിന് മാനേജ്മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇന്നുവരെയില്ലാത്തതാണ്.അതി തീവ്ര ഗ്രൂപ്പുകള്‍ക്ക് വിധേയരായി തീരുമാനമെടുത്താല്‍ പല വിധ സമ്മര്‍ദ്ദം കൊണ്ട് എഡിറ്റര്‍മാരെ മാറ്റേണ്ടിവരും. ഉള്ളിലെ കാര്യങ്ങളില്‍ പോലും അവര്‍ ഇടപെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. അതിന് തുടക്കമിടുകയാണ് മീശ സംഭവമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ആഴ്ച്ചപതിപ്പ് എഡിറ്ററുമായ കമല്‍ റാം സജീവ് തുറന്നടിക്കുന്നു.കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മാതൃഭൂമി വാരികയുടെ ജനസ്വീകാര്യതപ്രവര്‍ത്തിച്ച കമല്‍ മീശ നോവലിന്റെ വിവാദ പശ്ചാത്തലത്തിലാണ് പുരത്താക്കപ്പെട്ടത്. മീശ വിവാദത്തിനു മുന്നേ സംഘപരിവാറിന്റെ സമ്മര്‍ദ്ദം നിരവധി തവണ കാരണം കാണിക്കല്‍ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മീശ വിവാദത്തോടെ മാനേജ്മെന്റ് എന്നെ ഓരോ ദിവസവും വറചട്ടിയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വിശാലമായ മതനിരപേക്ഷ ഹിന്ദു ഭുരിപക്ഷമുള്ള സ്ഥലമാണ് കേരളം . അതോടൊപ്പം ജാതി മത ലിംഗഭേദമില്ലാതെ പുരോഗമന പക്ഷത്ത് നില്‍ക്കുന്നവരും ചേര്‍ന്നതാണ് യഥാര്‍ത്ഥ വായനക്കാര്‍. കാലാകാലങ്ങളായി മതനിരപേക്ഷമായ ഒരു ഹിന്ദു സമൂഹം, ഇടത് പക്ഷത്തോട് അടുപ്പമുള്ള വിഭാഗം ഇവരൊക്കെ ക്രമേണ ഒലിച്ചു പോയി. പകരം പരസ്യം പോലും നല്‍കേണ്ടതാരാണെന്ന് തീരുമാനിക്കാന്‍ ഈ അതിതീവ്ര ഗ്രൂപ്പുകള്‍ക്ക് കഴിയുന്ന അവസ്ഥ വന്നു. ഇവിടെ പരസ്യം നല്‍കുന്നവരെ സ്വാധീനിച്ച് തീവ്ര സംഘടനകള്‍ പരസ്യം മുടക്കുകയാണ്. പത്രത്തിനകത്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നു.
‘മാതൃഭൂമിയുടെ ഹിന്ദു സെക്കുലര്‍ വായനാ സമൂഹത്തില്‍ തന്നെയാണ് തങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ കഴിയുക എന്നവര്‍ക്ക് അറിയാം. അതുകൊണ്ടാണ് മനോരമയോ, ഇന്ത്യയില്‍ തന്നെ മറ്റൊരു പത്രമോ അവരുടെ ലക്ഷ്യമാകാത്തത്. സ്ഥാപനത്തെത്തന്നെ പിടിച്ചെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അക്രമി സംഘമാണ് ഞങ്ങളുടെ വായനക്കാരെന്ന് തെറ്റിദ്ധരിക്കുകയാണ്.
ഉണ്ണി ആര്‍ എഴുതിയ ‘താന്‍ ആര്‍.എസ്.എസ്‌കാരനാണ് എന്തുകൊണ്ട് അതില്‍ ദുഃഖിക്കുന്നു’ എന്ന കവര്‍ സ്റ്റോറിയും, സക്കറിയയുടെ ‘സത്നാം സിങിന്റെ രക്തം’ എന്ന ലേഖനവും വലിയ പ്രകമ്പനെ സൃഷ്ടിച്ചിരുന്നു.ഇവയുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നിരവധി കിട്ടി.
മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തപ്പോള്‍ തന്നെ അത് മികച്ച നോവലാണെന്ന് തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങള്‍ വന്നപ്പോള്‍ ഒരു പ്രശ്നവുമില്ലായിരുന്നു. പിന്നീട് രണ്ടാമത്തെ അധ്യായത്തിലെ ഒരു ഭാഗം എടുത്ത് വാട്സാപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ എവിടെനിന്ന് സംഭവിച്ചു എന്നത് കണ്ടെത്തേണ്ടതുണ്ട്. അതില്‍ ദുരൂഹതയുണ്ട്. മാനേജ്മെന്റിന്റെ ഒരു വിഭാഗം എന്നോട് ആവശ്യപ്പെട്ടത് എഡിറ്ററോ എഡിറ്ററും ഹരീഷും കൂടിയോ മാപ്പ് പ്രസിദ്ധീകരിച്ച് പ്രസിദ്ധീകരണം നിര്‍ത്തണമെന്നായിരുന്നു. ഹരീഷോ പത്രാധിപ സമിതിയോ മാപ്പ് പറയേണ്ട കാര്യമില്ല എന്നായിരുന്നു എന്റെ നിലപാട് .
‘ചങ്ങാത്ത ജേര്‍ണലിസ’മാണ് മാതൃഭൂമി ശബരിമലയില്‍ നടത്തിയത്. ശബരിമല വിഷയത്തില്‍ അടക്കം റാഷനല്‍ ആയ വാദങ്ങള്‍ക്ക് പത്രം ഒരിക്കലും സ്പേസ് കൊടുക്കുന്നില്ല, പകരം ഇത്തരം ഫ്രിഞ്ച് ഗ്രൂപ്പുകളുടെ വാദങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സ്പേസ് കൊടുക്കുമ്പോള്‍ അത് സമൂഹത്തെ ധ്രുവീകരിക്കുന്ന പ്രവൃത്തിയായി മാറും. ക്രോണി കാപ്പിറ്റലിസം എന്നതു പോലെ ‘ചങ്ങാത്ത ജേര്‍ണലിസ’മാണ് മാതൃഭൂമിയും ശബരിമലയില്‍ നടത്തിയതെന്ന് അഭിമുഖത്തില്‍ കമല്‍റാം സജീവ് കുറ്റപ്പെടുത്തുന്നു.മാതൃഭുമി മലയാളിയുടെ മനസ്സില്‍ സൃഷ്ടിച്ച് ദേശീയത അതിന്നുള്ളില്‍ ഇല്ലെന്നും കടുത്ത സംഘ്പരിവാര്‍ നയമാണ് പത്രത്തെ വരിഞ്ഞു മുറുക്കിയതെന്നുമുള്ള കമലിന്റെ വെളിപ്പെടുത്തല്‍ പത്രത്തിന്നു വലിയ പ്രതിസന്ധി തന്നെയാണ് വരുത്തിവെക്കുന്നത്. പ്രവാചക നിന്ദയും മുസ്ലിം വരുദ്ധ വാര്‍ത്തയും മാതൃഭൂമിയില്‍ സ്ഥാനം പിടിക്കുന്നത് യാദൃഛികമല്ലെന്ന ധ്വനികൂടിയാണ് കമലിന്റെ അഭിമുഖം ബോധ്യപ്പെടുത്തുന്നത്. കേരളീയ പാരമ്പര്യത്തിന്റെ മഹിമ അവകാശപ്പെടുന്ന ഒരു പത്രത്തിനകത്ത് ഹൈന്ദവ തീവ്ര ശക്തികശക്തികള്‍ കരുത്താര്‍ജ്ജിക്കുകയും അവര്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്ത വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ആ ബീതിയിലേക്കുള്ള വെളിച്ചമാണ് ഒരു എഡിറ്ററുടെ മാധ്യമ വിചാരണ.
0 Comments