ലൈംഗികാരോപണം ആസൂത്രീതവും ഗൂഢനീക്കത്തിന്റെ ഭാഗവുമെന്ന് സംശയിക്കുന്നതായി രഞ്ജന്‍ ഗോഗോയ്.

ന്യൂഡല്‍ഹി: ലൈംഗികാരോപണം ആസൂത്രീതവും ഗൂഢനീക്കത്തിന്റെ ഭാഗവുമെന്ന് സംശയിക്കുന്നതായി രഞ്ജന്‍ ഗോഗോയ്.ചീഫ് ജസ്റ്റിസിനെതിരേ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി ജുഡീഷ്യറിയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.പരാതി പരിഗണിക്കാന്‍ സുപ്രീംകോടതി അപൂര്‍വ സിറ്റിംഗ് നടത്തി. ചീഫ് ജസ്റ്റിസിന്റെ സ്റ്റാഫംഗങ്ങളില്‍ ഒരാളായിരുന്ന മുപ്പത്തിയഞ്ചുകാരി നല്‍കിയ പരാതി പരിഗണിക്കാനാണ് അത്യപൂര്‍വ നടപടിയുമായി കോടതി സിറ്റിംഗ് ചേര്‍ന്നത്. പരാതിയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘ഒരു കാര്യം എനിക്ക് വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്റെ ഓഫീസില്‍ എല്ലാ ഉദ്യോഗസ്ഥരോടും ഒരേ പോലെ മാന്യമായാണ് പെരുമാറിയിട്ടുള്ളത്. എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തി എന്റെ ഓഫിസില്‍ ഒന്നര മാസം ജോലി ചെയ്തിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ മറുപടി പറയേണ്ട ആവശ്യം പോലുമില്ലെന്നാണ് എനിക്ക് തോന്നിയത്’. ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ ആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ട് എഫ്ഐആറുകള്‍ അവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ക്രിമിനല്‍ കേസ് പശ്ചാത്തലമുണ്ടായിട്ടും അവരെങ്ങനെ സുപ്രീംകോടതി സര്‍വീസില്‍ പ്രവേശിച്ചു എന്ന് ഞാന്‍ ദില്ലി പോലിസിനോട് ആരാഞ്ഞിരുന്നതാണ്. മുന്‍പ് ഈ വനിതയ്ക്കും ഭര്‍ത്താവിനുമെതിരേ കേസുകളുണ്ടായിരുന്നു. ചില എഫ്ഐആറുകളില്‍ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അവര്‍ ജാമ്യത്തിലിറങ്ങിയതാണ്. അവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. 20 വര്‍ഷം നിസ്വാര്‍ത്ഥമായി ജോലി ചെയ്തയാളാണ് ഞാന്‍. എന്റെ ബാങ്ക് അക്കൗണ്ടില്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണുള്ളത്. അതാണ് എന്റെ ആകെ സമ്പാദ്യം. ജഡ്ജിയായി ജോലി ചെയ്ത് പടിപടിയായി ഉയര്‍ന്നു വന്നയാളാണ് ഞാന്‍. റിട്ടയര്‍മെന്റിനടുത്ത് നില്‍ക്കുമ്പോള്‍ എന്റെ കയ്യില്‍ ആറ് ലക്ഷം രൂപ മാത്രമാണുള്ളതെന്നും രഞ്ജന്‍ ഗൊഗോയ്. ആരോപണത്തിന് പിന്നില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പോലും വെല്ലുവിളിക്കും വിധം വലിയ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലാണ്. വലിയ ഭീഷണികളാണുള്ളത്. ഇങ്ങനെ ജോലി ചെയ്യേണ്ടി വരും എന്നുണ്ടെങ്കില്‍ ഒരു നല്ല ജഡ്ജി പോലും ഇവിടേക്ക് ജോലി ചെയ്യാന്‍ വരില്ല. എന്ത് ഭീഷണികളുണ്ടായാലും വഴങ്ങില്ല. ഞാന്‍ എന്റെ ജോലി തുടരും. എന്തായാലും ഈ പരാതി ഞാനല്ല പരിഗണിക്കുക. കോടതിയിലെ മറ്റു മുതിര്‍ന്ന ജഡ്ജിമാര്‍ ഈ കേസ് പരിഗണിക്കും. കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അടക്കം ഇതിനോട് യോജിച്ചു. ഇത് ഒരു ഗൂഢാലോചനയും ഭീഷണിയുമാണെന്ന് തുഷാര്‍ മേത്തയും അഭിപ്രായപ്പെട്ടു. കോടതിയിലെ ഒരു ജൂനിയര്‍ അസിസ്റ്റന്റിന്റെ മാത്രം ഇടപെടലായി ഇതിനെ കാണാന്‍ കഴിയില്ല. ഈ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായി, രാവിലെ പത്തരയോടെയാണ് സുപ്രീംകോടതിയില്‍ അടിയന്തര വിഷയം ചര്‍ച്ച ചെയ്യാന്‍ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയില്‍ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗില്‍ നാടകീയമായ പരാമര്‍ശങ്ങളും സംഭവങ്ങളുമാണുണ്ടായത്. 35 വയസ്സുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ചത്. 22 ജഡ്ജിമാര്‍ക്കാണ് പരാതി യുവതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.
0 Comments