ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായി മലയാളിതാരം കെ.ടി ഇര്ഫാന്.

ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായി മലയാളിതാരം കെ.ടി ഇര്ഫാന്. നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വോക്കിങ് ചാംപ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 1:20.57 സമയത്തില്‍ നാലാമതായാണ് കെ.ടി ഇര്ഫാന് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂര്‍ 21 മിനിറ്റായിരുന്നു ടോക്യോ ഒളിംപിക്സിന്റെ 20 കി.മീ നടത്തത്തിന്റെ യോഗ്യതാ മാര്‍ക്ക്.
ദീര്‍ഘദൂര നടത്ത ഇനങ്ങള്‍ക്കും മാരത്തണിനും 2020 ഒളിംപിക്സില്‍ യോഗ്യത നേടുന്നതിനുള്ള സമയം ഈവര്‍ഷം ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. 2020 മെയ് 31 വരെയാണ് ഈയിനങ്ങളുടെ കാലാവധി അവസാനിക്കുക. മറ്റ് അത്ലറ്റിക് ഇനങ്ങളില്‍ ഒളിംപിക് യോഗ്യത നേടാനുള്ള സമയം വരുന്ന മെയ് ഒന്ന് മുതല്‍ 2020 ജൂണ്‍ 29 വരെയാണ്.
ഏഷ്യന്‍ റേസ് വോക്കിങ്ങ് ചാംപ്യന്‍ഷിപ്പിലെ പ്രകടനത്തോടെ ഈ വര്‍ഷം ദോഹയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലേക്കും 20 കി.മീ നടത്തത്തില്‍ ഇര്ഫാന് യോഗ്യത നേടി. ലോകചാംപ്യന്‍ഷിപ്പില്‍ 1:22.30 ആയിരുന്നു യോഗ്യതാ സമയം. ദേവീന്ദര്‍(1:21.22) ഗണപതി എന്നീ (1:22.12) ഇന്ത്യന്‍ വോക്കർമാരും ലോകചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
റേസ് വോക്കിങ് ചാംപ്യന്‍ഷിപ്പില്‍ 20 കി.മീ നടത്ത വിഭാഗത്തില്‍ ജപ്പാന്റെ ടൊഷികാസു യമനിഷിയാണ് സ്വർണം നേടിയത്. ഒരു മണിക്കൂര്‍ 17 മിനുറ്റ് 15 സെക്കന്റിലായിരുന്നു ജപ്പാന് താരം ഫിനിഷ് ചെയ്തത്. കസാഖിസ്ഥാന്റെ ജോര്‍ജി ഷെയ്കോ(1:20.21) കൊറിയയുടെ ബെയോങ്ക്വാങ് ചോ(1:20.40) എന്നിവര്‍ക്കാണ് വെള്ളിയും വെങ്കലവും. 2012 ഒളിംപിക്സിലായിരുന്നു കെ.ടി ഇര്‍ഫാന്റെ ഈയിനത്തിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് ലണ്ടനില്‍ കുറിച്ച 1:20:21 എന്ന സമയമാണ് ഇപ്പോഴും ദേശീയ റെക്കോഡ്.
0 Comments